NRI
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (എഎഫ്ഡി) ദേശീയ പാർട്ടി കോൺഗ്രസ് നടക്കുന്ന തൂരിങ്ങൻ സംസ്ഥാന തലസ്ഥാനമായ എർഫുർട്ടിൽ വൻ പ്രതിഷേധവും സംഘർഷാവസ്ഥയും.
പാർട്ടി സമ്മേളനം തടസപ്പെടുത്താൻ ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ നഗരം കനത്ത പോലീസ് നിയന്ത്രണത്തിലായി. പ്രതിഷേധക്കാർ പല ഭാഗങ്ങളിലും റോഡുകളും ട്രാം സർവീസുകളും തടസപ്പെടുത്തി.
ചിലയിടങ്ങളിൽ കല്ലേറും പടക്കപ്രയോഗവും ഉണ്ടായതിനെ തുടർന്ന് പോലീസ് ഇടപെട്ടു. പ്രതിഷേധം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
20,000 പ്രതിഷേധക്കാർ, 6,000 പോലീസുകാർ വിന്യസിച്ചു
ശനിയാഴ്ച രാവിലെ മുതൽ തന്നെ എർഫുർട്ടിലേക്ക് പ്രതിഷേധക്കാരുടെ ഒഴുക്ക് ആരംഭിച്ചു. പോലീസ് കണക്കുകൾ പ്രകാരം ഏകദേശം 20,000 പേരാണ് എഎഫ്ഡി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
ഇതിൽ ചിലർ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും പോലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 6,000-ത്തോളം പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു.
പ്രതിഷേധക്കാർ നടത്തിയ സിറ്റ്-ഇൻ ബ്ലോക്കേഡ് മൂലം റോഡുകളിലും റെയിൽ ഗതാഗതത്തിലും തടസങ്ങൾ നേരിട്ടു.
നാസി ചരിത്രവുമായി ബന്ധപ്പെടുത്തി വിമർശനം
എഎഫ്ഡി സമ്മേളനത്തിനായി തെരഞ്ഞെടുത്ത സമയവും സ്ഥലവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 1926 ജൂലൈ മൂന്ന്, നാല് തീയതികളിൽ ഹിറ്റ്ലറുടെ നാസി പാർട്ടി ആദ്യത്തെ "റൈഹ്സ് പാർട്ടി ദിനം' നടത്തിയ വൈമറിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സമ്മേളനമെന്നത് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇത് മനഃപൂർവമായ രാഷ്ട്രീയ സന്ദേശമാണെന്ന് ആരോപിച്ച് ജർമൻ ട്രേഡ് യൂണിയൻ സംഘടനയായ ഡിജിബി ഉൾപ്പെടെയുള്ള സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
വിവിധ ചർച്ചുകളും സമാധാന പ്രാർഥനകളിലൂടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
പ്രതിഷേധത്തിനിടയിലും സമ്മേളനം ആരംഭിച്ചു
പുറത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടയിലും എഎഫ്ഡി ദേശീയ പാർട്ടി കോൺഗ്രസ് എർഫുർട്ട് എക്സിബിഷൻ ഹാളിൽ നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ചു. പുലർച്ചെ തന്നെ നൂറുകണക്കിന് പ്രതിനിധികൾ സമ്മേളന വേദിയിലെത്തി.
പാർട്ടിയുടെ സഹ അധ്യക്ഷനായ ടിനോ ച്രുപ്പല്ല സമ്മേളനത്തിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് ശക്തമായ നിലപാട് പ്രഖ്യാപിച്ചു. എഎഫ്ഡി ഇനി വെറും പ്രതിപക്ഷ പാർട്ടി മാത്രമല്ല, ഭാവിയിലെ ഭരണത്തിൽ പങ്കാളിയാകാൻ കഴിയുന്ന ജനകീയ ശക്തിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലീസ് വൈഡൽ (Alice Weidel) ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളും നേതൃത്വ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
നിരോധിക്കപ്പെട്ട മുൻ യുവജന സംഘടനയായ ജുങ്കെ ആൾട്ടർനേറ്റീവിന് പകരമായി ജനറേഷൻ ഡോയ്ച്ച്ലാൻഡ് എന്ന പുതിയ യുവജന വിഭാഗത്തിന് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നൽകാനും സമ്മേളനത്തിൽ തീരുമാനമായി.
എഎഫ്ഡി ജനപിന്തുണയിൽ മുന്നിൽ
ജർമനിയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സർവേ കണക്കുകൾ പ്രകാരം എഎഫ്ഡിക്ക് ഏകദേശം 27 ശതമാനം ജനപിന്തുണയുമായി മുന്നിലെത്തിയിട്ടുണ്ട്. ഭരണകക്ഷിയായ സിഡിയു ഏകദേശം 22 ശതമാനവും എസ്പിഡി 12 ശതമാനവും പിന്തുണയുമായി പിന്നിലാണ്.
എർഫുർട്ടിൽ വരും ദിവസങ്ങളിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത തുടരുകയാണ്.
Kerala
തിരുവനന്തപുരം: പ്രതികാരബുദ്ധിയോടെയും നീതിരഹിതമായും ജീവനക്കാരെ സ്ഥലംമാറ്റുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും ജീവനക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.
ഗുരുതര രോഗികൾ, വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളവർ, വനിതകൾ, ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെയെല്ലാം ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും 33 വകുപ്പുകളിൽ 310 വനിതകളെയും 38 ക്ലാസ് ഫോർ ജീവനക്കാരെയുമടക്കം 1982 പേരെ സ്ഥലംമാറ്റി 207 ഉത്തരവുകൾ കഴിഞ്ഞദിവസങ്ങളിൽ പുറപ്പെടുവിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ജോയി പറഞ്ഞു.
അധികാരമേൽക്കും മുൻപേ ഇഷ്ടമില്ലാത്തവരെ മാറ്റി. എൻജിഒ അസോസിയേഷന്റെ അപേക്ഷയിൽ മേയ് അഞ്ചിനുതന്നെ വിദ്യാഭ്യാസ വകുപ്പിൽ ആറുപേരെ സ്ഥലംമാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുത്താൽ ആരെയും സ്ഥലംമാറ്റുന്നു. പത്തും പതിനഞ്ചും വർഷമായി ജോലിചെയ്തിരുന്ന താത്കാലികക്കാരെയെല്ലാം പിരിച്ചുവിടുന്നു.
വേണ്ടപ്പെട്ടവർക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം നൽകുന്നു. സുതാര്യമായും ഓണ്ലൈനായും നടത്തിയിരുന്ന സ്ഥലംമാറ്റങ്ങൾ അട്ടിമറിച്ചെന്നും ജോയി പറഞ്ഞു. മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെയും ജോയി വിമർശിച്ചു.
ഒരു വകുപ്പിലും വ്യാപകമായ സ്ഥലംമാറ്റം നടത്തിയിട്ടില്ലെന്നും ഭരണപരമായ സൗകര്യാർഥം ഏതാനും സ്ഥലംമാറ്റങ്ങൾ മാത്രമാണുണ്ടായതെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ഭരണാനുകൂല സംഘടനകളുടെ ആവശ്യപ്രകാരം സ്ഥലംമാറ്റം നടത്തിയെന്ന ആരോപണം തെറ്റാണ്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലോ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ നടപടികളെടുക്കില്ല. സെക്രട്ടേറിയറ്റിൽ മാത്രം ഇരുനൂറോളം പേർ വിരമിച്ചു. പേഴ്സണൽ സ്റ്റാഫിലേക്കുള്ള മാറ്റങ്ങൾകൂടി കണക്കിലെടുക്കുന്പോൾ ആരോപണം അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ പത്തുവർഷം ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയായിരുന്നു. ഒരു ഡസൻ തവണ മാറ്റപ്പെട്ടവരുണ്ട്. സെക്രട്ടേറിയറ്റിൽ 10 വർഷമായി ഇരുന്ന് വേരിറങ്ങിയവരുണ്ട്. അവരെ മാറ്റേണ്ടതുണ്ട്. സ്ഥലംമാറ്റത്തിൽ കഴിഞ്ഞ സർക്കാരിന്റെ നിലപാടായിരിക്കില്ല യുഡിഎഫിന്റേത്. കഴിഞ്ഞകാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഭരണമാറ്റത്തിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും മാറ്റുകയാണെന്നും മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് പിണറായിവിജയൻ ആവശ്യപ്പെട്ടു. സീനിയോരിറ്റിയടക്കം പരിഗണിച്ച് സ്ഥലംമാറ്റം സുതാര്യവും മാനദണ്ഡപ്രകാരവും അഴിമതിരഹിതവുമായിരിക്കണം. നീതിരഹിതമായ സ്ഥലംമാറ്റം തുടരുമെന്നാണ് സർക്കാർ നിലപാടെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. കെ.രാജൻ, പി.കെ.പ്രവീണ് എന്നിവരും പ്രസംഗിച്ചു.
International
ബുഡാപെസ്റ്റ്: യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് ഹംഗറി.
റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഹംഗറി പ്രതിഷേധം അറിയിച്ചത്. വർഷങ്ങളോളം റഷ്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നയങ്ങളിൽ നിന്ന് വിഭിന്നമായി പുതിയ പ്രധാനമന്ത്രി പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഹംഗേറിയൻ വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയ റഷ്യൻ അംബാസഡർ യെവ്ജെനി സ്റ്റാനിസ്ലോവോവിനെ വിദേശകാര്യമന്ത്രി അനിത ഓർബൻ നേരിട്ടുകണ്ട് പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞദിവസം യുക്രെയ്നിലെ ട്രാൻസ്കാർപാത്തിയ മേഖലയിലാണ് റഷ്യ ശക്തമായ ആക്രമണം നടത്തിയത്.
ഹംഗേറിയൻ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ട്രാൻസ്കാർപാത്തിയ മേഖലയിലുണ്ടായ റഷ്യൻ ആക്രമണം ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ഓർബൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കോണ്ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്ഥലങ്ങളിൽ എതിർപ്പ്. പലയിടങ്ങളിലും പ്രതിഷേധം അതിരുവിട്ടതിനെത്തുടർന്ന് സ്ഥാനാർഥി പ്പട്ടികയിൽ ഉണ്ടായിരുന്നവർ പാർട്ടി വിടുന്ന സാഹചര്യവുമുണ്ടായി.
ചിറയിൻകീഴിൽ യുഡിഎഫി സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ബി.എസ്. അനൂപ് ബിജെപി സ്ഥാനാർഥിയായി. നേമത്ത് സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചിരുന്ന യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടി വിട്ടു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരേയാണ് നുസൂർ ആരോപണങ്ങൾ ഉന്നയിച്ചത്.
പാറശാലയിൽ നെയ്യാറ്റിൻകര സനലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു മുൻ കോണ്ഗ്രസ് എംഎൽഎ എ.ടി. ജോർജ് പ്രഖ്യാപിച്ചു.
സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ചടയമംഗലത്തെ കോണ്ഗ്രസ് നേതാവും കെപിസിസി അംഗവുമായ അരുണ്രാജ് ബിജെപിയിൽ ചേർന്നു.
സിപിഎമ്മിൽ നിന്നെത്തി ഒറ്റപ്പാലം സീറ്റ് കൈക്കലാക്കിയ പി.കെ. ശശിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്ഗ്രസ് നേതാവ് രംഗത്തെത്തി.
Kerala
കൊച്ചി: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് സിനിമയുടെ റിലീസിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയറ്ററിൽ അധികൃതരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
കേരളത്തെ ഇകഴ്ത്തികാണിക്കുന്ന സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നും പ്രദർശനം റദ്ദാക്കണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് ഷേണായീസ് തിയറ്ററിൽ രാവിലെ 10.10ന് നടത്താനിരുന്ന പ്രദർശനം മാറ്റി. മുപ്പതു ടിക്കറ്റുകൾ ഇവിടെ വിറ്റുപോയിരുന്നു.
സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ജസ്റ്റീസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് കോർപ്പറേഷനിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ പ്രകടനവുമായെത്തി.
കോർപ്പറേഷൻ പരിസരത്തേക്ക് മതിൽ ചാടിക്കടന്ന് പ്രവേശിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചു.
പോലീസുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ നേതാക്കന്മാരും പ്രവർത്തകരും കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്.
കോർപ്പറേഷൻ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വീഴ്ച പരിശോധിക്കുമെന്ന് മേയർ പ്രതികരിച്ചു.
കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
International
ജറുസലെം: ഇസ്രയേലിലെ ബ്നി ബ്രാകിൽ നിർബന്ധിത സൈനിക സേവന നിയമത്തിനെതിരേ തീവ്ര യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദി സമൂഹത്തിന്റെ പ്രതിഷേധം.
രണ്ടു വനിതാ സൈനികർ ഹരേദി ജൂതരുടെ പ്രദേശത്ത് നോട്ടീസ് നൽകാനെത്തിയതാണു സംഘർഷത്തിനു കാരണമായത്. ഇവരെ പ്രദേശവാസികൾ സ്ഥലത്തുനിന്ന് ഓടിച്ചു. പോലീസ് എത്തിയാണ് ജനക്കൂട്ടത്തിൽനിന്നു വനിതാ സൈനികരെ രക്ഷപ്പെടുത്തിയത്.
ഇതിനു പിന്നാലെ തെരുവുകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രകടനക്കാർ മാലിന്യവീപ്പകൾ കത്തിച്ചു, റോഡ് തടഞ്ഞു, പോലീസ് വാഹനം മറിച്ചിട്ടു, ബൈക്ക് കത്തിച്ചു.
സംഭവത്തിൽ ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു. നിർബന്ധിത സൈനികസേവന ഉത്തരവുകൾ നൽകാനാണു വനിതാ സൈനികർ എത്തിയതെന്ന് തെറ്റിദ്ധരിച്ചാണ് സംഘർഷമുണ്ടായത്.
സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 28 പേരെ അറസ്റ്റ് ചെയ്തു. ജൂത ഇസ്രേലികൾക്ക് സൈനികസേവനം നിർബന്ധമാണ്. എന്നാൽ, തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് പരിഷ്കരിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.
NRI
കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 'സൂപ്പർ ബൗൾ' നടക്കുമ്പോൾ, വിദേശികളെ വേട്ടയാടുന്ന ഇമിഗ്രേഷൻ ഏജൻസിക്ക് (ICE) എതിരെ പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധി റോ ഖന്ന രംഗത്തിറങ്ങി.കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ലെവിസ് സ്റ്റേഡിയത്തിന് പുറത്താണ് അദ്ദേഹം പ്രതിഷേധക്കാർക്കൊപ്പം ചേർന്നത്.
ആഡംബരത്തിലിരുന്ന് കളി കാണുന്നതിന് പകരം തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകൾക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സിലിക്കൺ വാലി എം.പിയായ റോ ഖന്ന പറഞ്ഞു.
കളി കാണാൻ എത്തുന്നവരിൽ നിന്നും വിദേശികളെ പിടികൂടാൻ ഐസ് ഏജന്റുമാരെ വിന്യസിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ സൂചനകൾ പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കിയിരുന്നു.
ഇമിഗ്രേഷൻ ഏജന്റുമാരെ ഭയന്ന് നിരവധി ആളുകൾ എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സൂപ്പർ ബൗൾ ഞായറാഴ്ച തന്റെ ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. ICE Out എന്നെഴുതിയ ബോർഡുകളുമായി പ്രതിഷേധക്കാർ സ്റ്റേഡിയത്തിന് പുറത്ത് അണിനിരന്നു. ഐസിന് പുതിയ ഫണ്ടുകൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേഡിയത്തിൽ ഇമിഗ്രേഷൻ പരിശോധനകൾ ഉണ്ടാകില്ലെന്ന് എൻഎഫ്എൽ (NFL) സുരക്ഷാ വിഭാഗം അറിയിച്ചിരുന്നെങ്കിലും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവ്യക്തമായ മറുപടികളാണ് പ്രതിഷേധത്തിന് കാരണമായത്.
National
പാറ്റ്ന: ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവിന്റെ (രാജേഷ് രഞ്ജൻ) അറസ്റ്റിൽ പ്രതിഷേധിച്ച് പാറ്റ്നയിൽ കോൺഗ്രസ് പ്രതിഷേധം. എൻഡിഎ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാരോപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കോലം കത്തിച്ചു.
വ്യാജരേഖ ചമയ്ക്കൽ കേസിൽ വെള്ളിയാഴ്ച രാത്രി പോലീസ് പപ്പു യാദവിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പപ്പു യാദവിനെ രണ്ടു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
എന്നാൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എംപിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്ത വാദം കേൾക്കും വരെ അദ്ദേഹം ആശുപത്രിയിൽ തുടരും.
National
ന്യൂഡൽഹി: മണിപ്പുരിലെ പുതിയ ബിജെപി സർക്കാരിന് രാഷ്ട്രീയമായും ധാർമികമായും യാതൊരു ധാരണയുമില്ലെന്നു കുക്കി സ്റ്റുഡന്റ് ഓർഗനൈസേഷൻ.
കലാപത്തിനു പിന്നിൽ പ്രവർത്തിച്ച ആളുകൾക്കും സംഘങ്ങൾക്കുമെതിരേ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ പുതിയ സർക്കാരിനെതിരേ ഡൽഹി ജന്ദർമന്ദിറിൽ പ്രക്ഷോഭവും സംഘടിപ്പിച്ചു.
അതേസമയം, ചുരാചന്ദ്പുരിൽ കുക്കികൾ രണ്ടുദിവസമായി തുടർന്ന പ്രതിഷേധം അവസാനിച്ചു. പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു. കുക്കി സോ, ഹമർ വിഭാഗങ്ങളിൽപ്പെട്ട മൂന്ന് ബിജെപി എംഎൽഎമാർ സർക്കാർ രൂപവത്കരണത്തെ അനുകൂലിച്ചതാണു പ്രതിഷേധത്തിനു കാരണം.
വൈ. ഖേംചന്ദിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കുക്കി വനിതാ നേതാവ് നെംച കിപ്ജെൻ ഉപമുഖ്യമന്ത്രിയായി ചേർന്നതും എംഎൽഎമാരായ എൽ.എം. ഖൗട്ടെയും എൻ. സനേറ്റും സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതുമാണു പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഇതേത്തുടർന്ന് പലയിടങ്ങളിലും നടന്ന പ്രതിഷേധം അക്രമത്തിലേക്കു വഴിമാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.
ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പോലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.